Skip to main content

ഫീച്ചറുകളും ലേഖനങ്ങളും

വാർത്താ മാധ്യമവുമായി ബന്ധപ്പെട്ട ഒരു ലേഖന സമ്പ്രദായമാണ് ഫീച്ചർ.  ഒരു വാർത്താലേഖകന്റെ നിരീക്ഷണ പാടവം, വസ്തുതാഗ്രഹണ ശേഷി, വിഷയാവതരണ വൈഭവം ഇവയൊക്കെ ഒരേ അളവിൽ സമജ്ഞസമായി സമ്മേളിക്കേണ്ട ലേഖന സമ്പ്രദായമാണ് ഫീച്ചർ.  വ്യക്തി, സംഭവം, സ്ഥലം ഇവയൊക്കെ ഇതിന് വിഷയമാകുന്നു.  ചൂടാറാത്ത വാർത്തകൾക്ക് കാലിക പ്രസക്തിയേയുള്ളു.  സമഗ്രമായ ഒരു ചിത്രം വാർത്ത വായനക്കാരന് നൽകുന്നില്ല.  വാർത്തയുടെ ഭാഗിക വീക്ഷണം എന്ന കുറവ് പരിഹരിക്കാൻ ഫീച്ചറുകൾക്ക് കഴിയുന്നു.  അപഗ്രഥനവും, നിഗമനവും ഫീച്ചറുകൾ വാർത്തകളേക്കാൾ സ്വീകാര്യവും സുന്ദരവും ആക്കിത്തീർക്കുന്നു.  അവയ്ക്ക് വാർത്തയേക്കാൾ ആയുസ്സും കൂടും.  അത് കൊണ്ട് തന്നെ വാർത്താ ലേഖകനെക്കാൾ മികച്ച സർഗ്ഗാത്മക പ്രതിഭ ഒരു ഫീച്ചർ എഴുത്തുകാരന് ആവശ്യമായിത്തീരുന്നു.  താൻ ചിത്രീകരിക്കുന്ന വ്യക്തി, വസ്തുത, അഥവാ സ്ഥലം വായനക്കാരുടെ മനസ്സിൽ പതിയുന്ന വിധം വാക്യങ്ങൾ മെനഞ്ഞെടുക്കാനും വായനക്കാരന്റെ മനസ്സ് പിടിച്ചു നിർത്താൻ പറ്റിയ വിധം പാദങ്ങളും ശൈലികളും ഉപയോഗിക്കാനും അയാൾക്ക് കഴിയണം.  പരന്ന വായനയും നിരീക്ഷണവും ഓർമ്മശക്തിയും ഉള്ള ആളാണ് ഫീച്ചറെഴുതുന്നതെങ്കിൽ അത് തികച്ചും പ്രയോജനപ്രദവും ആസ്വാദ്യവുമായിരിക്കും.

നിറം ചോരുന്ന ഉത്സവലഹരി എന്ന ഫീച്ചറിലൂടെ കേരളത്തിന്റെ പോയ നാളുകളെ നമുക്ക് പരിചയപ്പെടുത്തുകയാണ് എഴുത്തുകാരൻ.  മലയാളിയുടെ ഓണാഘോഷങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് പരിതപിക്കുന്നു അദ്ദേഹം.  നരകത്തിൽ നിന്ന് സ്വന്തം പ്രജകളെ കാണാൻ മഹാബലി വരുന്ന ചിങ്ങമാസം മുതൽ ജ്യേഷ്ഠയെ അടിച്ചു കളഞ്ഞു ശുദ്ധമാക്കുന്ന കർക്കിടകമാസം വരെയുള്ള ഉത്സവങ്ങളുടെ ഓർമ്മകൾ പഴയ തലമുറയ്ക്ക് പറയാനുണ്ടാവും.  ഇവിടുത്തെ ചെടികളും വള്ളികളും നിത്യവസന്തം വിതറുന്നവയാണ്.  അതിന്റെ നറുമണം കലർന്ന കാറ്റേറ്റാൽ ആർക്കാണ് മനസ്സു തണുക്കാത്തത്.  ആരുടെ ഓർമ്മകളാണ് മധുരം നുണയാത്തത്.  എന്നാൽ ഇന്നതെല്ലാം പഴയ കഥകളാണ്.  ഉടുപ്പിൽ, നടപ്പിൽ, പെരുമാറ്റത്തിൽ എല്ലാം നമ്മൾ ഒരുപാട് മാറിക്കഴിഞ്ഞു.  തനിമ ഒന്നിലും അവകാശപ്പെടാൻ വയ്യ, ആചാരങ്ങളിൽ പോലും. 

വാർത്തകളുടെ ഭാഗിക വീക്ഷണം എന്ന കുറവ് പരിഹരിക്കുന്ന ഒന്നാണ് ഫീച്ചർ.  ഏതെങ്കിലും ഒരാളെക്കുറിച്ചോ ഒരു സ്ഥലത്തെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ സമഗ്രമായി അവതരിപ്പിക്കുകയാണ് ഫീച്ചർ ചെയ്യുന്നത്.  എപ്പോൾ? എന്തുകൊണ്ട്" എങ്ങനെ? എവിടെ നിന്ന്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും സമഗ്രമായ അപഗ്രഥനത്തിലൂടെ നിഗമനങ്ങളിൽ ചെന്നെത്താനും ആ നിഗമനങ്ങളുടെ ആധികാരികത പരിശോധിക്കാനും ഫീച്ചറിൽ സൗകര്യമുണ്ട്.  ചിത്രങ്ങളും രേഖാചിത്ര ങ്ങളും കൊടുത്ത് അവതരണം മോടിപിടിപ്പിക്കാനും കഴിയും.

ഫീച്ചറുകളെ പൊതുവെ രണ്ടായി തിരിക്കാം.  വാർത്താപ്രാധാന്യം  ,ഇല്ലാത്തവ എന്നും.  കാലിക പ്രാധാന്യമുള്ള സംഭവങ്ങളെയോ സ്ഥലങ്ങളെയോ  നടത്തുന്ന ഫീച്ചർ, വാർത്താപ്രാധാന്യം ഉള്ളവയിൽ പ്പെടുന്നു.  എല്ലാ കാലത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ വാർത്താ പ്രാധാന്യമില്ലാത്തവയിൽപ്പെടുന്നു.  ഇതിൽ ഏതു വിഭാഗത്തിൽപ്പെട്ടാലും സാധാരണക്കാരന്റെ ഭാഷയിൽ അവനെ ആകർഷിക്കാൻ തക്ക ശൈലിയിൽ അവത രിപ്പിക്കുന്ന സാമാന്യ ജനങ്ങൾക്ക് വിജ്ഞാനം പകരുന്ന കാര്യത്തിൽ വലിയ സേവനമാണ് ചെയ്യുന്നത്.

ഫീച്ചറും ലേഖനവും, ഇവ രണ്ടും ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി സമഗ്രബോധം ജനിപ്പിക്കുന്നതാണ്.  അപഗ്രഥനത്തിലൂടെ നിഗമനത്തിൽ ചെന്നെത്താനും പ്രമാണഗ്രന്ഥ ങ്ങളുടെ സഹായത്തോടെ അത് സ്ഥാപിച്ചെടുക്കാനും രണ്ടിലും സൗകര്യമുണ്ട്.  എന്നാൽ അവതരണത്തിന്റെ കാര്യത്തിലാണ് ഇവ തമ്മിൽ വ്യതാസം.  ലേഖനം സാഹിത്യ ഭാഷയിലാണ് രചിക്കുന്നത്.  അവ അവതരിപ്പിക്കുന്ന പ്രമേയം യുക്തിസഹമായി നിരത്തി ചെന്നെത്തുന്ന കൃത്യമായ ഒരു രീതി ലേഖനത്തിനുണ്ട്.  എന്നാൽ ഫീച്ചറിൽ ഇതൊന്നും കാണുകയില്ല.  സാധാരണക്കാരന്റെ ശൈലിയിൽ അവനെ വശീകരിക്കാനുള്ള കലാപരത ഉൾക്കൊള്ളിച്ചുകൊണ്ട് പ്രമേയം അവതരി പ്പിക്കുന്നു.  നിർവചനത്തിൽ തുടങ്ങണമെന്നോ നിഗമനത്തിൽ അവസാനി ക്കണമെന്നോ ഉള്ള യാതൊരു നിയമവും അവിടെ ഇല്ല.  ഈ പ്രത്യേകതയാണ് ലേഖനത്തിൽ നിന്ന് ഫീച്ചറിനെ അകറ്റിനിർത്തുന്നത്

Comments

Popular posts from this blog

മാമ്പഴം കവിത ആസ്വാദനം

ഗ്രാമജീവിതത്തിന്റെ നന്മവഴികളിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ ചിത്രീകരിച്ച പ്രശസ്തനായ മലയാള കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍.   ഗ്രാമീണ ജീവിതത്തെ ഇത്ര മനോഹരമായി മലയാളിക്ക് പരിചയപ്പെടുത്തിയ മറ്റൊരു കവി ഇല്ലെന്നു പറയാം.    വൈലോപ്പിള്ളിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ ഓടിയെത്തുന്നത് മാമ്പഴം എന്ന കവിതയിലെ വരികളാണ്.   കവിത അവസാനിക്കുമ്പോഴേക്കും അതിന്റെ അന്തസത്ത ദു:ഖപര്യവസായിയായ കഥ വായിച്ച പ്രതീതിയേ ഉണ്ടാവൂ.   വാത്സല്യനിധിയായ മകന്റെ വേര്‍പാടിന്റെ വേദനയില്‍ നീറുന്ന മാതാവിന്റെ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയില്‍ നിഴലിക്കുന്നത്.  വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോൾ തന്റെ മകൻ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താൻ ശകാരിച്ചതും ഓർക്കുന്നു.  "മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ , പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ"  എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീർത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറു...

ഇന്ന് ഞാൻ നാളെ നീ - കവിത

പ്രകൃതിയുടെ ആത്മാവിനെ നേരിട്ടുമനസ്സിലാക്കിയ കവിയായിരുന്നു ജി. ശങ്കരക്കുറുപ്പ്.   മനുഷ്യന്റെയും പ്രകൃതിയുടെയും പരസ്പരമുള്ള അതിസൂക്ഷ്മമായ അടുപ്പം ശങ്കരക്കുറുപ്പിൽ അനുഭവവേദ്യമായിരുന്നു.   മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ഏറ്റവും വിഖ്യാതമായ കവിതകളിലൊന്നാണ് ' ഇന്ന് ഞാൻ നാളെ നീ '.     ജീവിതത്തിന്റെ അനിവാര്യതയായി തീരുകയാണ് മരണം.   മരണത്തിന്റെ സനാതനത്വത്തെ കവി ഈ കവിതയിൽ ആവിഷ്കരിക്കുന്നു.   മരണമെന്ന സനാതന സത്യത്തിനു മുമ്പിൽ മനുഷ്യന് മുട്ടുമടക്കുകയെ നിവൃത്തിയുള്ളു.   നിയതിയുടെ ഗതിക്കു മുമ്പിൽ നമ്രശിരസ്കരാവുക മാത്രമേ കർത്തവ്യമായുള്ളു.   അനുവാചകനെ മരണത്തിന്റെ കനപ്പും തണുപ്പും അനുഭവിപ്പിക്കാൻ പാകത്തിലാണ് അദ്ദേഹം ഈ കവിത രചിച്ചിരിക്കുന്നത്. ആദ്യന്തമില്ലാത്ത ജീവിതം പോലെയുള്ള ഒരു വഴിയിൽ ഏകാകിയായി നിൽക്കുന്ന വക്താവ് പകലൊടുങ്ങുന്ന വേളയുടെ സവിശേഷതകളിൽ മൃത്യുവിന്റെ മുഖഭാവങ്ങൾ കാണുന്നു.   പാതവക്കത്തെ മരത്തിന്റെ കരിനിഴൽ പ്രേതം കണക്കെ ക്ഷണത്താൽ വളരുമ്പോൾ , ഏറ്റവും പേടിച്ചരണ്ട ചില ശുഷ്‌കപത്രങ്ങൾ ഞെട്ടറ്റു വീഴുമ്പോൾ , ആസന്ന മൃത്യുവായ നിശ്ചേഷ്ടമാരുതൻ ശ്വാസം...

ചിത്രകലയും കാവ്യകലയും തമ്മിലുള്ള വ്യത്യാസം

സുകുമാരകലകളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ. സത്യത്തേയും നന്മയേയും സൗന്ദര്യത്തേയും ഏകീകരിക്കുന്ന സംസ്കാരികമൂല്യത്തെ കലാകാരന്റെ വ്യക്തിമുദ്രയോടു കൂടി ഉചിതരൂപങ്ങളിൽ ആവിഷ്കരിക്കുക-  ഇതാണ് അവയുടെയെല്ലാം പരമോദ്ദേശ്യം.   ചിത്രത്തിന്റെ ഭാഷ സ്ഥലത്തിൽ നിലകൊള്ളുന്ന രേഖകളും വർണ്ണങ്ങളുമാണ്. കാവ്യത്തിന്റെ ഭാഷയാകട്ടെ കാലത്തിൽ നിലകൊള്ളുന്ന അർത്ഥവത്തായ ശബ്‌ദസമൂഹമാണ്. കാവ്യം ഏതെങ്കിലുമൊരു ഭാഷയിൽ കുടുങ്ങിക്കിടക്കുന്നതു കൊണ്ട് ആ ഭാഷ സംസാരിക്കുന്ന ആളുകൾക്കുമാത്രമേ അതു പ്രയോജനെപ്പെടുന്നുള്ളു. എന്നാൽ ചിത്രകാരന്റെ ഭാഷ സാർവ്വജനീനമാണ്. കണ്ണുള്ളവർക്കെല്ലാം അതു നിഷ്പ്രയാസം ഗ്രഹിക്കാം.   ഉപകരണവിശേഷംകൊണ്ടു ചിത്രകലയ്ക്കു സംഭവിച്ചിട്ടുള്ള ഒരു ന്യൂനത കാലപരിമിതിയാണ്. ഒരേയൊരു നിമിഷം മാത്രമേ ഒരു ചിത്രത്തിൽ പ്രകാശിപ്പിക്കുവാൻ നിവൃത്തിയുള്ളൂ. കവിക്കു കാലപാരതന്ത്ര്യമില്ലാത്തതുകൊണ്ട് , ഒരു കഥ ആദ്യം‌മുതൽ അവസാനംവരെ കാലക്രമത്തിലോ മറിച്ചോ പ്രതിപാദിക്കുവാൻ അയാൾക്കു പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൻ ചിത്രകാരന് ആ കഥയിലുള്ള ഒരു വിശിഷ്ടനിമിഷത്തിലെ അനുഭവം മാത്രം തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ. നൈമിഷികമായതിന...