Skip to main content

ചിത്രകലയും കാവ്യകലയും തമ്മിലുള്ള വ്യത്യാസം


സുകുമാരകലകളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ. സത്യത്തേയും നന്മയേയും സൗന്ദര്യത്തേയും ഏകീകരിക്കുന്ന സംസ്കാരികമൂല്യത്തെ കലാകാരന്റെ വ്യക്തിമുദ്രയോടു കൂടി ഉചിതരൂപങ്ങളിൽ ആവിഷ്കരിക്കുക-  ഇതാണ് അവയുടെയെല്ലാം പരമോദ്ദേശ്യം.  ചിത്രത്തിന്റെ ഭാഷ സ്ഥലത്തിൽ നിലകൊള്ളുന്ന രേഖകളും വർണ്ണങ്ങളുമാണ്. കാവ്യത്തിന്റെ ഭാഷയാകട്ടെ കാലത്തിൽ നിലകൊള്ളുന്ന അർത്ഥവത്തായ ശബ്‌ദസമൂഹമാണ്. കാവ്യം ഏതെങ്കിലുമൊരു ഭാഷയിൽ കുടുങ്ങിക്കിടക്കുന്നതു കൊണ്ട് ആ ഭാഷ സംസാരിക്കുന്ന ആളുകൾക്കുമാത്രമേ അതു പ്രയോജനെപ്പെടുന്നുള്ളു. എന്നാൽ ചിത്രകാരന്റെ ഭാഷ സാർവ്വജനീനമാണ്. കണ്ണുള്ളവർക്കെല്ലാം അതു നിഷ്പ്രയാസം ഗ്രഹിക്കാം.  ഉപകരണവിശേഷംകൊണ്ടു ചിത്രകലയ്ക്കു സംഭവിച്ചിട്ടുള്ള ഒരു ന്യൂനത കാലപരിമിതിയാണ്. ഒരേയൊരു നിമിഷം മാത്രമേ ഒരു ചിത്രത്തിൽ പ്രകാശിപ്പിക്കുവാൻ നിവൃത്തിയുള്ളൂ. കവിക്കു കാലപാരതന്ത്ര്യമില്ലാത്തതുകൊണ്ട്, ഒരു കഥ ആദ്യം‌മുതൽ അവസാനംവരെ കാലക്രമത്തിലോ മറിച്ചോ പ്രതിപാദിക്കുവാൻ അയാൾക്കു പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൻ ചിത്രകാരന് ആ കഥയിലുള്ള ഒരു വിശിഷ്ടനിമിഷത്തിലെ അനുഭവം മാത്രം തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ. നൈമിഷികമായതിനെ അയാൾ കലാരൂപത്തിൽ ശാശ്വതപ്രായമാക്കുന്നു. കാവ്യത്തിലെ പാത്രങ്ങൾ കാലപരിണാമ മനുസരിച്ചു വൃദ്ധിക്ഷയങ്ങൾ പ്രാപിക്കുമ്പോൾ ചിത്രകാരന്റെ പാത്രം കാലഗതികൾക്കതീതമായി നിലകൊള്ളുന്നു.

വസ്തുവും ഛായയും തമ്മിൽ പരസ്പരബന്ധമുണ്ടെന്നും അവ ഒരേ സാമാന്യനിയമത്തിനു വിധേയമാണെന്നുമുള്ളത് തർക്കമറ്റ സംഗതിയായതുകൊണ്ട്, ഏകകാലത്തു നിലകൊള്ളുന്ന ഛായകൾ, ഏകകാലത്ത് നിലകൊള്ളുന്ന വസ്തുക്കളെ, അഥവാ ഏകകാലത്തിലുള്ള അംശങ്ങൾ ചേർന്ന വസ്തുക്കളെ മാത്രമേ പ്രതിബിംബിക്കയുള്ളു. കാലക്രമത്തിനുള്ള ഛായകൾ കാലക്രമത്തിൽ സംഭവിക്കുന്ന വസ്തുതകളെ അഥവാ കാലക്രമത്തിൽ സംഭവിക്കുന്ന അംശങ്ങൾ ചേർന്നുള്ള വസ്തുതകളെ മാത്രമേ പ്രതിപാദിക്കയുള്ളൂ. സ്ഥലനിബദ്ധമായി നിലകൊള്ളുന്ന വസ്തുക്കൾ ജഡങ്ങളാണു്. തന്മൂലം ദൃശ്യമായ ഗുണങ്ങളോടുകൂടിയ ജഡങ്ങളാണു് ചിത്രകലയുടെ പ്രതിപാദ്യവിഷയം. നേരെമറിച്ചു്, കലാക്രമത്തിലുള്ള വസ്തുതകൾ അഥവാ കാലക്രമത്തിൽ പ്രത്യക്ഷപ്പെടുന്ന അംശങ്ങൾ ചേർന്നുള്ള വസ്തുതകൾ സംഭവങ്ങൾ എന്നു വിളിക്കപ്പെടുന്നു. തന്നിമിത്തം സംഭവങ്ങളാണ് കാവ്യത്തിനു പ്രത്യേകം പ്രതിപാദ്യമായ വിഷയം. എന്നാൽ എല്ലാ ജഡങ്ങളും സ്ഥലത്തിൽ മാത്രമല്ല, കാലത്തിലും നിലകൊള്ളുന്നുണ്ട്. കാലക്രമത്തിലുള്ള അവയുടെ നില നില്പിന്റെ ഓരോനിമിഷത്തിലും അവ മാറിക്കൊണ്ടിരിക്കുന്ന ഗുണവിശേഷങ്ങൾ പ്രത്യക്ഷപ്പെടുത്തുകയും പരിതഃസ്ഥിതി കളോടുള്ള അവയുടെ ബന്ധം വ്യത്യാസപ്പെട്ടുകൊണ്ടിരി ക്കുകയും ചെയ്യുന്നു.  മാറിമാറിക്കൊണ്ടിരിക്കുന്ന ഓരോഭാവവും നൈമിഷികമായ ഓരോ ബന്ധവും കഴിഞ്ഞുപോയ ഒരവസ്ഥയിൽനിന്ന് ഉത്പന്നമാകുകയും അടുത്തുവരുന്ന അവസ്ഥയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് ചിത്രകലയ്ക്കു വിഷയമാകുന്ന പരിമിതവും നൈമിഷികവുമായ ആ ഭാവം കാലക്രമത്തിൽ സംഭവിക്കുന്ന പലഭാവങ്ങളുടെ കേന്ദ്രമാണെന്നു പറയാം. ഇപ്രകാരം ചിത്രകലയ്ക്കും സംഭവങ്ങളെ വ്യഞ്ജിപ്പിക്കുവാൻ കഴിയും. പക്ഷേ, ഇതു വസ്തുക്കളുടെ ക്ഷണഭംഗുരമായ അവസ്ഥയിൽനിന്നും അവസ്ഥാന്തരങ്ങളെ പ്പറ്റിയുള്ള സാമാന്യജ്ഞാനത്തിന്റെ സൂചനയിൽനിന്നും സാധിക്കുന്ന പരോക്ഷമായ ഒരു വ്യഞ്ജനം മാത്രമാണ്. നേരേമറിച്ച്, സംഭവങ്ങൾക്കു സ്വതഃസിദ്ധവും അവിഭക്തവുമായ അസ്തിത്വമില്ല. അവ ജീവികളോടു ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജീവികൾ ജഡികങ്ങളാണെങ്കിൽ കാവ്യത്തിന് അവയുടെ ജഡികരൂപങ്ങൾ വർണ്ണിക്കേണ്ടതായി വരുന്നു. എന്നാൽ ഈ വർണ്ണന നേരിട്ടുള്ള വണ്ണനയല്ല. ചലനത്തെയോ സംഭവങ്ങളിലുള്ള അവസ്ഥാന്തരങ്ങളെയോ സൂചിപ്പിക്കുകമാത്രമാണ് കവി ചെയ്യുന്നത്.

സാഹിത്യം മനസ്സിന്റെ ലോകത്തെ അവതരിപ്പിക്കുമ്പോൾ പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന് മാത്രമായ കണ്ണിന്റെ ലോകമാണ് ചിത്രകലയുടെ വ്യാപാരരംഗം.   മാനുഷികവും അതിമാനുഷികവുമായ കഥാപാത്രങ്ങൾ ഇടകലർന്നുള്ള ഒരു സംഭവം കവിതയ്‌‌ക്ക് വിഷയമാകാമെങ്കിലും ഒരു ചിത്രകാരന്` അതു സ്വീകരിക്കുവാൻ നിവൃത്തിയില്ല.  പത്തു തലയുള്ള രാക്ഷസന്മാരേയും, നാലു തലയുള്ള ദേവന്മാരേയും, ആയിരം കണ്ണുള്ള ദേവന്മാരേയും നമുക്കു കവിയുടെ ഭാവനയിൽക്കൂടി ദർശിക്കാം. പക്ഷേ, ഒരു ചിത്രത്തിൽ ഈ പാത്രങ്ങൾ സ്ഥൂലഭാവം കൈക്കൊള്ളുമ്പോൾ കവിതയിൽനിന്നുളവാകുന്ന അനുഭവമല്ല നമുക്കുണ്ടാകുന്നത്.   എന്നാൽ കവിതയുടേ സങ്കല്‌പലോകത്തിൽ ഈവക പൊരുത്തക്കേടൊന്നുമില്ല. സ്ഥൂലവും സൂക്ഷ്‌മവും, ദൃശ്യവും അദൃശ്യവും, മാനുഷികവും അതിമാനുഷികവും കാവ്യലോകത്തിൽ പരസ്‌പരസ്‌പർദ്ധകൂടാതെ ഒന്നു ചേർന്നു വിഹരിക്കുന്നു. ചിത്രകാരന് ആ ലോകത്തിൽ എത്തിനോക്കുവാൻപോലും സാധിക്കില്ല.  ശബ്ദാർത്ഥരൂപമായ കാവ്യത്തിനു സാധിക്കാത്ത ചിലകാര്യങ്ങൾ വർണ്ണരേഖാരൂപമായ ചിത്രകലയ്ക്ക് പ്രകാശിപ്പിക്കാൻ കഴിയും.

Comments

Popular posts from this blog

മാമ്പഴം കവിത ആസ്വാദനം

ഗ്രാമജീവിതത്തിന്റെ നന്മവഴികളിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ ചിത്രീകരിച്ച പ്രശസ്തനായ മലയാള കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍.   ഗ്രാമീണ ജീവിതത്തെ ഇത്ര മനോഹരമായി മലയാളിക്ക് പരിചയപ്പെടുത്തിയ മറ്റൊരു കവി ഇല്ലെന്നു പറയാം.    വൈലോപ്പിള്ളിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ ഓടിയെത്തുന്നത് മാമ്പഴം എന്ന കവിതയിലെ വരികളാണ്.   കവിത അവസാനിക്കുമ്പോഴേക്കും അതിന്റെ അന്തസത്ത ദു:ഖപര്യവസായിയായ കഥ വായിച്ച പ്രതീതിയേ ഉണ്ടാവൂ.   വാത്സല്യനിധിയായ മകന്റെ വേര്‍പാടിന്റെ വേദനയില്‍ നീറുന്ന മാതാവിന്റെ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയില്‍ നിഴലിക്കുന്നത്.  വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോൾ തന്റെ മകൻ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താൻ ശകാരിച്ചതും ഓർക്കുന്നു.  "മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ , പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ"  എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീർത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറു...

ഇന്ന് ഞാൻ നാളെ നീ - കവിത

പ്രകൃതിയുടെ ആത്മാവിനെ നേരിട്ടുമനസ്സിലാക്കിയ കവിയായിരുന്നു ജി. ശങ്കരക്കുറുപ്പ്.   മനുഷ്യന്റെയും പ്രകൃതിയുടെയും പരസ്പരമുള്ള അതിസൂക്ഷ്മമായ അടുപ്പം ശങ്കരക്കുറുപ്പിൽ അനുഭവവേദ്യമായിരുന്നു.   മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ഏറ്റവും വിഖ്യാതമായ കവിതകളിലൊന്നാണ് ' ഇന്ന് ഞാൻ നാളെ നീ '.     ജീവിതത്തിന്റെ അനിവാര്യതയായി തീരുകയാണ് മരണം.   മരണത്തിന്റെ സനാതനത്വത്തെ കവി ഈ കവിതയിൽ ആവിഷ്കരിക്കുന്നു.   മരണമെന്ന സനാതന സത്യത്തിനു മുമ്പിൽ മനുഷ്യന് മുട്ടുമടക്കുകയെ നിവൃത്തിയുള്ളു.   നിയതിയുടെ ഗതിക്കു മുമ്പിൽ നമ്രശിരസ്കരാവുക മാത്രമേ കർത്തവ്യമായുള്ളു.   അനുവാചകനെ മരണത്തിന്റെ കനപ്പും തണുപ്പും അനുഭവിപ്പിക്കാൻ പാകത്തിലാണ് അദ്ദേഹം ഈ കവിത രചിച്ചിരിക്കുന്നത്. ആദ്യന്തമില്ലാത്ത ജീവിതം പോലെയുള്ള ഒരു വഴിയിൽ ഏകാകിയായി നിൽക്കുന്ന വക്താവ് പകലൊടുങ്ങുന്ന വേളയുടെ സവിശേഷതകളിൽ മൃത്യുവിന്റെ മുഖഭാവങ്ങൾ കാണുന്നു.   പാതവക്കത്തെ മരത്തിന്റെ കരിനിഴൽ പ്രേതം കണക്കെ ക്ഷണത്താൽ വളരുമ്പോൾ , ഏറ്റവും പേടിച്ചരണ്ട ചില ശുഷ്‌കപത്രങ്ങൾ ഞെട്ടറ്റു വീഴുമ്പോൾ , ആസന്ന മൃത്യുവായ നിശ്ചേഷ്ടമാരുതൻ ശ്വാസം...