Skip to main content

ഇന്ന് ഞാൻ നാളെ നീ - കവിത


പ്രകൃതിയുടെ ആത്മാവിനെ നേരിട്ടുമനസ്സിലാക്കിയ കവിയായിരുന്നു ജി. ശങ്കരക്കുറുപ്പ്.  മനുഷ്യന്റെയും പ്രകൃതിയുടെയും പരസ്പരമുള്ള അതിസൂക്ഷ്മമായ അടുപ്പം ശങ്കരക്കുറുപ്പിൽ അനുഭവവേദ്യമായിരുന്നു.
 
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ഏറ്റവും വിഖ്യാതമായ കവിതകളിലൊന്നാണ് 'ഇന്ന് ഞാൻ നാളെ നീ'.    ജീവിതത്തിന്റെ അനിവാര്യതയായി തീരുകയാണ് മരണം.  മരണത്തിന്റെ സനാതനത്വത്തെ കവി ഈ കവിതയിൽ ആവിഷ്കരിക്കുന്നു.  മരണമെന്ന സനാതന സത്യത്തിനു മുമ്പിൽ മനുഷ്യന് മുട്ടുമടക്കുകയെ നിവൃത്തിയുള്ളു.  നിയതിയുടെ ഗതിക്കു മുമ്പിൽ നമ്രശിരസ്കരാവുക മാത്രമേ കർത്തവ്യമായുള്ളു.  അനുവാചകനെ മരണത്തിന്റെ കനപ്പും തണുപ്പും അനുഭവിപ്പിക്കാൻ പാകത്തിലാണ് അദ്ദേഹം ഈ കവിത രചിച്ചിരിക്കുന്നത്.

ആദ്യന്തമില്ലാത്ത ജീവിതം പോലെയുള്ള ഒരു വഴിയിൽ ഏകാകിയായി നിൽക്കുന്ന വക്താവ് പകലൊടുങ്ങുന്ന വേളയുടെ സവിശേഷതകളിൽ മൃത്യുവിന്റെ മുഖഭാവങ്ങൾ കാണുന്നു.  പാതവക്കത്തെ മരത്തിന്റെ കരിനിഴൽ പ്രേതം കണക്കെ ക്ഷണത്താൽ വളരുമ്പോൾ, ഏറ്റവും പേടിച്ചരണ്ട ചില ശുഷ്‌കപത്രങ്ങൾ ഞെട്ടറ്റു വീഴുമ്പോൾ, ആസന്ന മൃത്യുവായ നിശ്ചേഷ്ടമാരുതൻ ശ്വാസം ഇടക്കിടക്ക് ആഞ്ഞു വലിക്കുമ്പോൾ നക്ഷത്രങ്ങളാകുന്ന രത്നങ്ങൾ പതിച്ച ആകാശമാകുന്ന പട്ടു കൊണ്ട് ഏറ്റവും അലംകൃതമായ പെട്ടിയിൽ ചത്ത പകലിന്റെ ശവം വച്ച് എടുക്കുന്നതിന് നാല് ദിക്കും മൗനം പൂണ്ടു നിൽക്കുമ്പോൾ പകലാകുന്ന പിതാവിന്റെ ശവപ്പെട്ടിമേൽ ചുംബിച്ച് കമ്പിതഗാത്രിയായിട്ട് അന്തി മോഹാലസ്യപ്പെടുമ്പോൾ ജീവിതം പോലെ രണ്ടറ്റവും കാണാത്ത ആ വഴിയിൽ കവി ഏകനായി നിന്ന് പോയി.  അപ്പോൾ ഒരു ദരിദ്രന്റെ മൃതദേഹം അടക്കം ചെയ്ത പെട്ടി അത് വഴി കൊണ്ട് പോയി.

ആ മൃതദേഹത്തെ അനുഗമിച്ച് പെരുമ്പറയില്ല, ഘോഷയാത്രയില്ല.  ആകെ ഉണ്ടായിരുന്നത് വിശ്വസ്തയായ ഭാര്യയുടെ നെഞ്ചിടിപ്പ് മാത്രം.  പൂവർഷമില്ല, ഉണ്ടായിരുന്നത് വിഷാദം കിടന്നലതല്ലുന്ന പൈതലിന്റെ കണ്ണുനീർമാത്രം.  കവിയുടെ കണ്ണിലേക്ക് ആ പെട്ടിയിൽ നിന്നും ആറക്ഷരം വന്നു തറച്ചു.  'ഇന്നു ഞാൻ; നാളെ നീ." കവി ഒന്ന് നടുങ്ങി. ആ നടുക്കം ഇന്നും നക്ഷത്രങ്ങളിൽ ദൃശ്യമാണ്.

ഉൾക്കിടിലമുണ്ടാക്കുന്ന മരണത്തിന്റെ ഉഗ്രതാ പൂർണ്ണമായും വ്യക്തമാക്കികൊണ്ട്, മരണം വരുത്തിവയ്ക്കുന്ന അനാഥത്വത്തെ ഈ കവിതയിൽ കവി ആവിഷ്ക്കരിക്കുന്നു.  നാഥനെ നഷ്ടപ്പെട്ട, നിരാലംബമായ കുടുംബത്തിന്റെ ദീനത നമുക്കിവിടെ കാണാം.  ഒപ്പം മരണത്തിന്റെ നിത്യതയും.

ഇന്നു ഞാന്‍ നാളെ നീ എന്ന കവിത വായിച്ചുപോകുമ്പോള്‍ മരണത്തിന്റെ ബാന്റു മുഴക്കം നമ്മുടെ നെഞ്ചില്‍ അടിച്ചുകൊണ്ടേയിരിക്കും.  മരണത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ മരണത്തെ കുറിച്ചുള്ള വരികളിൽ പോലും നാം നടുങ്ങിയൊടുങ്ങി പോകും.  സത്യത്തെ കുറിച്ചുള്ള ബോധ്യം എപ്പോഴും ഉണ്ടാകുന്നത് ജീവിതം അതിന്റെ അന്ത്യത്തിലെത്തി എന്ന് ബോധ്യം വരുമ്പോഴാണ് എന്ന പ്രാപഞ്ചിക സത്യം ജിയുടെ ഈ കവിത വെളിപ്പെടുത്തുന്നു

Comments

Post a Comment

Popular posts from this blog

മാമ്പഴം കവിത ആസ്വാദനം

ഗ്രാമജീവിതത്തിന്റെ നന്മവഴികളിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ ചിത്രീകരിച്ച പ്രശസ്തനായ മലയാള കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍.   ഗ്രാമീണ ജീവിതത്തെ ഇത്ര മനോഹരമായി മലയാളിക്ക് പരിചയപ്പെടുത്തിയ മറ്റൊരു കവി ഇല്ലെന്നു പറയാം.    വൈലോപ്പിള്ളിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ ഓടിയെത്തുന്നത് മാമ്പഴം എന്ന കവിതയിലെ വരികളാണ്.   കവിത അവസാനിക്കുമ്പോഴേക്കും അതിന്റെ അന്തസത്ത ദു:ഖപര്യവസായിയായ കഥ വായിച്ച പ്രതീതിയേ ഉണ്ടാവൂ.   വാത്സല്യനിധിയായ മകന്റെ വേര്‍പാടിന്റെ വേദനയില്‍ നീറുന്ന മാതാവിന്റെ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയില്‍ നിഴലിക്കുന്നത്.  വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോൾ തന്റെ മകൻ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താൻ ശകാരിച്ചതും ഓർക്കുന്നു.  "മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ , പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ"  എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീർത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറു...

ചിത്രകലയും കാവ്യകലയും തമ്മിലുള്ള വ്യത്യാസം

സുകുമാരകലകളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ. സത്യത്തേയും നന്മയേയും സൗന്ദര്യത്തേയും ഏകീകരിക്കുന്ന സംസ്കാരികമൂല്യത്തെ കലാകാരന്റെ വ്യക്തിമുദ്രയോടു കൂടി ഉചിതരൂപങ്ങളിൽ ആവിഷ്കരിക്കുക-  ഇതാണ് അവയുടെയെല്ലാം പരമോദ്ദേശ്യം.   ചിത്രത്തിന്റെ ഭാഷ സ്ഥലത്തിൽ നിലകൊള്ളുന്ന രേഖകളും വർണ്ണങ്ങളുമാണ്. കാവ്യത്തിന്റെ ഭാഷയാകട്ടെ കാലത്തിൽ നിലകൊള്ളുന്ന അർത്ഥവത്തായ ശബ്‌ദസമൂഹമാണ്. കാവ്യം ഏതെങ്കിലുമൊരു ഭാഷയിൽ കുടുങ്ങിക്കിടക്കുന്നതു കൊണ്ട് ആ ഭാഷ സംസാരിക്കുന്ന ആളുകൾക്കുമാത്രമേ അതു പ്രയോജനെപ്പെടുന്നുള്ളു. എന്നാൽ ചിത്രകാരന്റെ ഭാഷ സാർവ്വജനീനമാണ്. കണ്ണുള്ളവർക്കെല്ലാം അതു നിഷ്പ്രയാസം ഗ്രഹിക്കാം.   ഉപകരണവിശേഷംകൊണ്ടു ചിത്രകലയ്ക്കു സംഭവിച്ചിട്ടുള്ള ഒരു ന്യൂനത കാലപരിമിതിയാണ്. ഒരേയൊരു നിമിഷം മാത്രമേ ഒരു ചിത്രത്തിൽ പ്രകാശിപ്പിക്കുവാൻ നിവൃത്തിയുള്ളൂ. കവിക്കു കാലപാരതന്ത്ര്യമില്ലാത്തതുകൊണ്ട് , ഒരു കഥ ആദ്യം‌മുതൽ അവസാനംവരെ കാലക്രമത്തിലോ മറിച്ചോ പ്രതിപാദിക്കുവാൻ അയാൾക്കു പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൻ ചിത്രകാരന് ആ കഥയിലുള്ള ഒരു വിശിഷ്ടനിമിഷത്തിലെ അനുഭവം മാത്രം തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ. നൈമിഷികമായതിന...