പ്രകൃതിയുടെ ആത്മാവിനെ നേരിട്ടുമനസ്സിലാക്കിയ
കവിയായിരുന്നു ജി. ശങ്കരക്കുറുപ്പ്. മനുഷ്യന്റെയും
പ്രകൃതിയുടെയും പരസ്പരമുള്ള അതിസൂക്ഷ്മമായ അടുപ്പം ശങ്കരക്കുറുപ്പിൽ അനുഭവവേദ്യമായിരുന്നു.
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ഏറ്റവും വിഖ്യാതമായ
കവിതകളിലൊന്നാണ് 'ഇന്ന് ഞാൻ നാളെ നീ'. ജീവിതത്തിന്റെ അനിവാര്യതയായി തീരുകയാണ് മരണം. മരണത്തിന്റെ സനാതനത്വത്തെ കവി ഈ കവിതയിൽ ആവിഷ്കരിക്കുന്നു. മരണമെന്ന സനാതന സത്യത്തിനു മുമ്പിൽ മനുഷ്യന് മുട്ടുമടക്കുകയെ
നിവൃത്തിയുള്ളു. നിയതിയുടെ ഗതിക്കു മുമ്പിൽ
നമ്രശിരസ്കരാവുക മാത്രമേ കർത്തവ്യമായുള്ളു.
അനുവാചകനെ മരണത്തിന്റെ കനപ്പും തണുപ്പും അനുഭവിപ്പിക്കാൻ പാകത്തിലാണ് അദ്ദേഹം
ഈ കവിത രചിച്ചിരിക്കുന്നത്.
ആദ്യന്തമില്ലാത്ത ജീവിതം പോലെയുള്ള ഒരു വഴിയിൽ
ഏകാകിയായി നിൽക്കുന്ന വക്താവ് പകലൊടുങ്ങുന്ന വേളയുടെ സവിശേഷതകളിൽ മൃത്യുവിന്റെ മുഖഭാവങ്ങൾ
കാണുന്നു. പാതവക്കത്തെ മരത്തിന്റെ കരിനിഴൽ
പ്രേതം കണക്കെ ക്ഷണത്താൽ വളരുമ്പോൾ, ഏറ്റവും പേടിച്ചരണ്ട ചില ശുഷ്കപത്രങ്ങൾ ഞെട്ടറ്റു
വീഴുമ്പോൾ, ആസന്ന മൃത്യുവായ നിശ്ചേഷ്ടമാരുതൻ ശ്വാസം ഇടക്കിടക്ക് ആഞ്ഞു വലിക്കുമ്പോൾ
നക്ഷത്രങ്ങളാകുന്ന രത്നങ്ങൾ പതിച്ച ആകാശമാകുന്ന പട്ടു കൊണ്ട് ഏറ്റവും അലംകൃതമായ പെട്ടിയിൽ
ചത്ത പകലിന്റെ ശവം വച്ച് എടുക്കുന്നതിന് നാല് ദിക്കും മൗനം പൂണ്ടു നിൽക്കുമ്പോൾ പകലാകുന്ന
പിതാവിന്റെ ശവപ്പെട്ടിമേൽ ചുംബിച്ച് കമ്പിതഗാത്രിയായിട്ട് അന്തി മോഹാലസ്യപ്പെടുമ്പോൾ
ജീവിതം പോലെ രണ്ടറ്റവും കാണാത്ത ആ വഴിയിൽ കവി ഏകനായി നിന്ന് പോയി. അപ്പോൾ ഒരു ദരിദ്രന്റെ മൃതദേഹം അടക്കം ചെയ്ത പെട്ടി
അത് വഴി കൊണ്ട് പോയി.
ആ മൃതദേഹത്തെ അനുഗമിച്ച് പെരുമ്പറയില്ല, ഘോഷയാത്രയില്ല. ആകെ ഉണ്ടായിരുന്നത് വിശ്വസ്തയായ ഭാര്യയുടെ നെഞ്ചിടിപ്പ്
മാത്രം. പൂവർഷമില്ല, ഉണ്ടായിരുന്നത് വിഷാദം കിടന്നലതല്ലുന്ന പൈതലിന്റെ
കണ്ണുനീർമാത്രം. കവിയുടെ കണ്ണിലേക്ക് ആ പെട്ടിയിൽ
നിന്നും ആറക്ഷരം വന്നു തറച്ചു. 'ഇന്നു ഞാൻ; നാളെ നീ." കവി ഒന്ന് നടുങ്ങി. ആ നടുക്കം
ഇന്നും നക്ഷത്രങ്ങളിൽ ദൃശ്യമാണ്.
ഉൾക്കിടിലമുണ്ടാക്കുന്ന മരണത്തിന്റെ ഉഗ്രതാ
പൂർണ്ണമായും വ്യക്തമാക്കികൊണ്ട്, മരണം വരുത്തിവയ്ക്കുന്ന അനാഥത്വത്തെ ഈ കവിതയിൽ കവി ആവിഷ്ക്കരിക്കുന്നു. നാഥനെ നഷ്ടപ്പെട്ട, നിരാലംബമായ കുടുംബത്തിന്റെ ദീനത നമുക്കിവിടെ
കാണാം. ഒപ്പം മരണത്തിന്റെ നിത്യതയും.
ഇന്നു ഞാന്‍ നാളെ നീ എന്ന
കവിത വായിച്ചുപോകുമ്പോള്‍ മരണത്തിന്റെ ബാന്റു മുഴക്കം നമ്മുടെ നെഞ്ചില്‍
അടിച്ചുകൊണ്ടേയിരിക്കും. മരണത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ
മരണത്തെ കുറിച്ചുള്ള വരികളിൽ പോലും നാം നടുങ്ങിയൊടുങ്ങി പോകും. സത്യത്തെ കുറിച്ചുള്ള ബോധ്യം എപ്പോഴും
ഉണ്ടാകുന്നത് ജീവിതം അതിന്റെ അന്ത്യത്തിലെത്തി എന്ന് ബോധ്യം വരുമ്പോഴാണ് എന്ന
പ്രാപഞ്ചിക സത്യം ജിയുടെ ഈ കവിത വെളിപ്പെടുത്തുന്നു
വെരി ഗുഡ്
ReplyDelete❤
Deletethank you
ReplyDeleteit helped me a lot for my assignment
do more summaries
Thank you for helping
ReplyDeleteThank u
ReplyDeleteThank u
ReplyDelete